ആശങ്കകൾക്കു വിരാമമിട്ട് മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാൻ സാധിച്ചു. ആരോഗ്യം വീണ്ടെടുക്കാൻ ആവശ്യമായ ചികിത്സയും പരിചരണവും എത്രയും പെട്ടെന്ന് നൽകും. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഇന്ത്യൻ സേനയുടെ മദ്രാസ് റെജിമെൻ്റിലെ സൈനികർ, പാരാ റെജിമെന്റ് സെന്ററിലെ സൈനികർ, രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച ദക്ഷിണ ഭാരത ഏരിയ ജി ഒ സി ലഫ്റ്റനന്റ് ജനറൽ അരുൺ തുടങ്ങി അവസരോചിതമായ ഇടപെടലുകളിലൂടെ സഹായം നൽകിയ എല്ലാവർക്കും നന്ദി പറയുന്നു. രക്ഷാപ്രവർത്തനവുമായി സഹകരിച്ച വ്യോമസേനക്കും കോസ്റ്റ് ഗാർഡിനും കേരള പോലീസ്, ഫയർ & റസ്ക്യൂ, എന്‍ ഡി ആര് എഫ്, വനം വകുപ്പ്, ജില്ലാ ഭരണസംവിധാനം, മെഡിക്കല്‍ സംഘം, ജനപ്രതിനിധികൾ,നാട്ടുകാർ എന്നിവർക്കും നന്ദി രേഖപ്പെടുത്തുന്നു.. കേരള മുഖ്യമന്ത്രി പിണറായി വിജയൻ.
പാലക്കാട് മലമ്പുഴ എരിച്ചിരത്തെ കൂർമ്പാച്ചി മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ ദൗത്യസംഘം രക്ഷപ്പെടുത്തി മലമുകളിലെത്തിച്ചിരിക്കുന്നുവെന്നതും പ്രാധമിക ചികിത്സ ഇദ്ദേഹത്തിന് നൽകിയെന്നതും ഏറെ ആശ്വാസകരമായ വാർത്തയാണ്. സുരക്ഷാ ബെൽറ്റ് ഉപയോഗിച്ചാണ് ബാബുവിനെ മലമുകളിലെത്തിച്ചത്. 45 മണിക്കൂറോളമായി പകൽ അസഹനീയമായ ചൂടും രാത്രി കൊടും തണുപ്പും അനുഭവപ്പെടുന്ന മലയിടുക്കിൽ ബാബു അതിജീവിച്ചത് അസാമാന്യമായ മനക്കരുത്തിലാണ്.
“ബാബു നിങ്ങൾ ഭയക്കരുത് ഞങ്ങൾ കൈ പിടിക്കും” ലെഫ്റ്റനൻ്റ് കേണൽ ഹേമന്ദ് രാജിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ കരസേനാ അംഗങ്ങൾ ബാബുവിന് ആദ്യം നൽകിയ സന്ദേശം ഇതായിരുന്നു. 12 മണിക്കൂർ നീണ്ട ശ്രമകരമായ രക്ഷാദൗത്യം വിജയകരമായി പൂർത്തിയാക്കിരിക്കുന്നു. സുരക്ഷാ ബെൽറ്റ് ഉപയോഗിച്ച് മലമുകളിലെത്തിച്ച ബാബുവിനെ എയർ ലിഫ്റ്റിംഗ് നടത്തി മലമുകളിൽ നിന്നും താഴെ എത്തിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്.രക്ഷാദൗത്യത്തിൽ പങ്കാളികളായ മുഴുവൻ മനുഷ്യരെയും അഭിനന്ദിക്കുന്നു