ഫോർട്ട് കൊച്ചി: ഇന്നലെ അന്തരിച്ച കൊച്ചി രൂപത ചാൻസലർ ഫാ. റെജിൻ ജോസഫ് തോമസ് ആലുങ്കലിന്റെ മൃതസംസ്കാരം നാളെ ചൊവ്വാഴ്ച നടക്കും. 2021 ഏപ്രിൽ മുതൽ രൂപത ചാൻസലറായി സേവനം അനുഷ്ഠിച്ചു വരുകയായിരുന്നു. ശനിയാഴ്ച്ച സ്വവസതിയിൽവെച്ചുണ്ടായ ദേഹാസ്വസ്ഥ്യത്തെ തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സ തുടരുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനാൽ മരണം സംഭവിക്കുകയായിരുന്നു.
ചന്തിരൂർ ആലുങ്കൽ ജോസഫിൻ്റെയും ത്രേസ്യാമ്മയുടെയും മകനായി 1981 ഓഗസ്റ്റ് 29-ന് ജനിച്ച അദ്ദേഹം പട്ടണക്കാട് പബ്ലിക്ക് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ചെങ്ങനൂർ എൻജിയിറിംഗ് കോളജിൽ നിന്ന് ബിരുദവും കുസാറ്റിൽ നിന്ന് എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ അദ്ദേഹം ചേർത്തല ഗവൺമെൻ്റ് എഞ്ചിനീയറിംഗ് കോളേജ് അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു. പിന്നീട്, പൂനെ പേപ്പൽ സെമിനാരിയിൽ വൈദീകപഠനം പൂർത്തിയാക്കി 2020ൽ വൈദീക പട്ടം സ്വീകരിച്ചു. വൈപ്പിൻ പ്രത്യാശ മാതാ ഇടവകയിൽ അസിസ്റ്റൻ്റ് വികാരിയായി സേവനം അനുഷ്ഠിച്ചുകൊണ്ട് വൈദീക ജീവിതം ആരംഭിച്ച അദ്ദേഹം ഫോർട്ടുകൊച്ചി ജൂബിലി മെമ്മോറിയൽ ഐ.ടി.ഐ പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചുവരുകയായിരുന്നു.
നാളെ ചൊവ്വാഴ്ച (08/11/2022) രാവിലെ 7 മണിക്ക് മൃതദേഹം ഫോർട്ടുകൊച്ചി അരമനയിൽ ബിഷപ്പസ് ചാപ്പലിൽ പൊതുദർശനത്തിനുവെക്കും. പിന്നീട് ചന്തിരൂരിലുള്ള അദേഹത്തിന്റെ വസതിയിൽ അന്തിമോപചാരങ്ങൾക്ക് ശേഷം, ഇടവകയായ ചന്തിരൂർ സെന്റ് മേരീസ് ദേവാലയത്തിലേക്ക് കൊണ്ട് വരുകയും, ഔദ്യോഗിക രൂപതാ ബഹുമതികളോടെ ഉച്ചകഴിഞ്ഞ് 3:00 മണിക്ക് തിരുകർമങ്ങൾ ആരംഭിച്ച് എരമല്ലൂർ സെൻ്റ് ഫ്രാൻസീസ് സേവ്യർ ദേവാലയ സെമിത്തേരിയിൽ പൂർത്തിയാക്കുകയും ചെയ്യും.
ഫാ. ജോഷി മയ്യാറ്റിൽ എഴുതുന്നു….
കൊച്ചി രൂപതാ ചാൻസലർ ബഹുമാനപ്പെട്ട റെജിൻ ജോസഫ് ആലുങ്കൽ അച്ചൻ (41) ഇന്ന് (നവംബർ 6) രാത്രി 7 മണിക്ക് ലിസി ആശുപത്രിയിൽ വച്ച് നിര്യാതനായി. കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു.
ചന്തിരൂർ ആലുങ്കൽ ജോസഫിൻ്റെയും ത്രേസ്യാമ്മയുടെയും മൂത്ത മകനായി 1981 ഓഗസ്റ്റ് 29-ന് ജനിച്ച അദ്ദേഹം പട്ടണക്കാട് പബ്ലിക്ക് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ചെങ്ങനൂർ എൻജിയിറിംഗ് കോളജിൽ നിന്ന് ബിരുദവും കുസാറ്റിൽ നിന്ന് എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ അദ്ദേഹം ചേർത്തല ഗവർമെൻ്റ് എഞ്ചിനീയിറിംഗ് കോളേജ് അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു. അക്കാലത്താണ് ജീസസ് യൂത്തിലെ സജീവാംഗവും മതബോധന മേഖലയിൽ സർഗാത്മക സൃഷ്ടികളുടെ കർത്താവുമായിരുന്ന റെജിന് വൈദികനാകാൻ ഉൾവിളി ലഭിച്ചത്. അക്കാര്യം ചർച്ചചെയ്യാൻ പിഒസിയിൽ എൻ്റെ പക്കൽ അദ്ദേഹം വന്നത് ഇന്നും തെളിമയോടെ ഓർക്കുന്നു.
തൻ്റെ ദൈവവിളി തിരിച്ചറിഞ്ഞതിനുശേഷം, ജോലി ഉപേക്ഷിച്ച് കൊച്ചി രൂപതയിലെ സെമിനാരിയിൽ പ്രവേശിക്കുകയായിരുന്നു. പൂനെ പേപ്പൽ സെമിനാരിയിലായിരുന്നു വൈദിക പരിശീലനം. ഉത്തരവാദിത്വബോധവും കഠിനാധ്വാനവും ദൈവാശ്രയവും റെജിനച്ചൻ്റെ മുഖമുദ്രയായിരുന്നു. ലോഗോസ് ക്വിസിൻ്റെ ഭാരമേറിയ നടത്തിപ്പിൽ അദ്ദേഹത്തിൻ്റെ സാങ്കേതികജ്ഞാനം എനിക്ക് പലപ്പോഴും വലിയ തുണയായിരുന്നിട്ടുണ്ട്.
2020-ൽ വൈദികപട്ടം സ്വീകരിച്ച അദ്ദേഹം എൻ്റെ ഇടവകയായ വൈപ്പിൻ പ്രത്യാശാ മാതാ പള്ളിയിലാണ് കൊച്ചച്ചനായി ആദ്യം സേവനംചെയ്തത്. റെജിനച്ചൻ്റെ ചികിത്സയ്ക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിൻ്റെയും അദ്ദേഹത്തിൻ്റെ സാങ്കേതിക പരിജ്ഞാനം പ്രയോജനപ്പെടുത്തുന്നതിൻ്റെയും ഭാഗമായാണ് കൊച്ചി രൂപത മെത്രാൻ അഭിവന്ദ്യ ജോസഫ് കരിയിൽ പിതാവ് ഒരു വർഷംമുമ്പ് റെജിനച്ചനെ മെത്രാസന മന്ദിരത്തിൽ ചാൻസലറായി നിയമിച്ചത്. ഒപ്പം, ഫോർട്ടുകൊച്ചി ജൂബിലി മെമ്മോറിയൽ ഐ.ടി.ഐ പ്രിൻസിപ്പലായും അദ്ദേഹം സേവനം അനുഷ്ഠിച്ചുവരുകയായിരുന്നു. ചുരുങ്ങിയ കാലത്തെ റെജിനച്ചൻ്റെ ശുശ്രൂഷ രൂപതയ്ക്ക് വലിയ മുതല്ക്കൂട്ടായിരുന്നു.
ഇന്നലെ വൈകിട്ട് അച്ചന് B P യിൽ അൽപം വേരിയേഷൻ ഉണ്ടായിരുന്നു. ഇന്നലെ തന്നെ ലിസ്സി ഹോസ്പിറ്റലിൽ അഡ്മിറ്റായി, ICU -ൽ ആയിരുന്നു. ഇന്ന് രാവിലെ റൂമിലേക്ക് മാറ്റി. എന്നാൽ വൈകുന്നേരം 4:30 കഴിഞ്ഞപ്പോൾ അച്ചന് പെട്ടെന്ന് ഒരു അറ്റാക്ക് ഉണ്ടാവുകയും ICU ലേക്ക് മാറ്റുകയും ചെയ്തു. ഡോക്ടർമാർ അദ്ദേഹത്തെ പരിചരിച്ചു കൊണ്ടിരിക്കുമ്പോൾ രണ്ടാമത് ഒരു മാസീവ് അറ്റാക്ക് ഉണ്ടാവുകയും മരണം സംഭവിക്കുകയുമാണ് ഉണ്ടായത്.
സംസ്കാര ശുശ്രൂഷ 8ന് (ചൊവ്വാഴ്ച) ഉച്ചയ്ക്കുശേഷം 3 മണിക്ക് ഇടവക പള്ളിയായ ചന്തിരൂർ സെൻ്റ് മേരീസ് പള്ളിയിലും അടക്കംചെയ്യൽ എരമല്ലൂർ സെന്റ് ഫ്രാൻസീസ് സേവ്യർ പള്ളിയിലും നടക്കും. അച്ചന്റെ ആത്മശാന്തിക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
ഫാ. വിപിൻ മാളിയേക്കൽ എഴുതുന്നു….
റെജിൻ അച്ചനെ ആദ്യം പരിചയപ്പെടുന്നത് ആൽഫാ പാസ്റ്ററൽ സെന്ററിൽ ആണ് . അദ്ദേഹം അന്ന് സെമിനാരിയിൽ ചേർന്നിട്ടില്ല. രൂപതാ മതബോധന ടെക്സ്റ്റ് നവികരണത്തിനും മറ്റു പ്രവർത്തങ്ങളും ഇരിയങ്ങലത്തച്ചനെ സഹായിക്കുവാൻ റെജിൻ എപ്പോഴും എത്തുമായിരുന്നു. ഈ ഊർജ്ജസ്വലനായ യുവാവ് രൂപതാ വിസിറ്റിങ് ടീം അംഗവുമായിരുന്നു. അക്കാലം മുതലേ വൈദീക ജീവിതത്തോട് ആദ്ദേഹം അഭിമുഖ്യം പുലർത്തിയിരുന്നു. അന്ന് ആൽഫാ പാസ്റ്ററൽ സെന്ററിൽ റീജൻസി ചെയ്തിരുന്ന എനിക്ക് മത ബോധന കേന്ദ്രത്തിൽ സഹായിക്കേണ്ട ചുമതല കൂടിയുണ്ടായിരുന്നു. അവിടെ വെച്ച് തന്നെയാണ് റെജിനുമായുള്ള സൗഹൃദം രൂപപ്പെടുന്നത്.
റെജിൻ എപ്പോഴും എന്നോട് ചോദിച്ചിരുന്നത് How is your seminary life, why did you choose to be a priest എന്നോക്കെയായിരുന്നു. പ്രായം കൊണ്ടും സ്വഭാവം കൊണ്ടും ഏറെ പക്വമതിയായ റെജിനെ തൃപ്തിപ്പെടുത്തുക ബുദ്ധിമുട്ടാണ്. എപ്പോഴും ചോദ്യങ്ങൾ ഉന്നയിക്കുന്നതും വളരെ നിഷ്കളങ്കമായി സംശയ നിവാരണങ്ങൾ നടത്തുന്നതും അദ്ദേഹത്തിന്റെ ശൈലിയാണ്.
പിന്നീട് അദേഹം സെമിനാരിയിൽ ചേർന്ന് വൈദികനായി, ആദ്യ വർഷം വൈപ്പിൻ പള്ളിയിൽ സേവനം ചെയ്തു, പിന്നീട് വളരെ പെട്ടന്ന് തന്നെ രൂപതാ ചാൻസലറായി അരമനയിലേക്കെത്തി.
കഴിഞ്ഞ ഈസ്റ്റർ ദിവസം എന്റെ പള്ളിയിൽ പാതിരാ കുർബാന അർപ്പിക്കാൻ ഞാൻ റെജിൻ അച്ചനെ ക്ഷണിച്ചിരുന്നു. അന്ന് അച്ചനോടൊപ്പം ഈസ്റ്റർ ബലിയർപ്പിച്ചത് ഇന്ന് അച്ചന്റെ മരണ വാർത്ത കേട്ടപ്പോൾ ഓർത്തു പോയി. അന്ന് അച്ചൻ എത്ര ആസ്വദിച്ചാണ് ഈസ്റ്റർ പ്രഘോഷണവും , സകല വിശുദ്ധരോടുള്ള ലുത്തിനിയയും ആലപിച്ചത്. അച്ചന്റെ മാതാപിതാക്കളും അന്ന് ദിവ്യബലിയിൽ പങ്ക് കൊളളുവാൻ ഇവിടെ ക്രിസ്തുരാജ ചാപ്പലിൽ എത്തിയിരുന്നു.
അന്ന് അരോഗ്യസ്ഥിതിയെ കുറിച്ചും അച്ചൻ പങ്ക് വെച്ചിരുന്നു. വൃക്ക സംബന്ധമായ രോഗാവസ്ഥ അച്ചനുണ്ടായിരുന്നു. ക്രീയാറ്റിൻ വളരെ കൂടുതലായിരുന്നു അച്ചന് . പിന്നീട് കുബളം ഇടവകയിൽ അഭിവന്ദ്യ പിതാവിനോടൊപ്പം സ്ഥൈര്യലേപനത്തിനെത്തിയപ്പോൾ ഏറെ ഊർജ്ജസ്വലനായാണ് കാണപ്പെട്ടത്. രോഗാവസ്ഥകൾ മരണകരമാകുമെന്ന് ഒരിക്കലും കരുതിയില്ല.
എല്ലാ രോഗാവസ്ഥകളെയും മറച്ച് പിടിക്കുന്ന ചെറു പുഞ്ചിരി അച്ചൻ എപ്പോഴും മുഖത്ത് കൊണ്ടുവരാറുണ്ട്.
ചുരുങ്ങിയ കാലം മാത്രമേ വൈദികനായി ജീവിക്കുവാൻ സാധിച്ചുള്ളൂ എങ്കിലും ജീവിച്ച അത്രയും നല്ല വൈദീകനായി ആത്മാവിന്റെ ഉൾവിളികൾക്ക് കാതോർത്ത് ജീവിച്ചു. ഇത് കുറച്ച് നേരത്തെയായി പോയില്ലേ എന്ന് ചിന്തിക്കുന്നില്ല. ഇനി സ്വർഗ്ഗത്തിലിരുന്ന് അങ്ങ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുമല്ലോ!