കാക്കനാട്: സീറോമലബാർ സഭാ സിനഡിന്റെ സെക്രട്ടറിയായി നിയുക്ത ആർച്ചു ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ സിനഡ് തെരഞ്ഞെടുത്തു.
സീറോമലബാർ സഭയുടെ ജനുവരി 7 മുതൽ 15 വരെ നടന്ന മുപ്പതാമത് സിനഡിന്റെ ഒന്നാം സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഈ സിനഡിൽ തന്നെയാണ് തലശ്ശേരി അതിരൂപതയുടെ ആർച്ചുബിഷപ്പായി മാർ പാംപ്ലാനിയെ സിനഡ് തെരെഞ്ഞെടുത്തത്.
അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനും പ്രസംഗകനും ധ്യാനഗുരുവും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ ആർച്ചുബിഷപ്പ് മാർ പാംപ്ലാനി 2017 നവംബർ 8 മുതൽ തലശ്ശേരി അതിരൂപതയുടെ സഹായമെത്രാനാണ്.
മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ജർമൻ, ലത്തീൻ, ഗ്രീക്ക്, ഹീബ്രു ഭാഷകളിൽ പ്രാവീണ്യമുണ്ട്. സീറോമലബാർ സഭാ സിനഡിന്റെ സെക്രട്ടറിയായിരുന്ന ആർച്ചു ബിഷപ്പ് മാർ ആന്റണി കരിയിൽ കാലവധി പൂർത്തിയാക്കിയ ഒഴിവിലേക്കാണ് മാർ ജോസഫ് പാംപ്ലാനി ഇപ്പോൾ നിയമിതനായിരിക്കുന്നത്.