ക്രൈസ്തവ മാധ്യമങ്ങളുടെ ഗ്രൂപ്പുകളിൽ നുഴഞ്ഞു കയറി വിശ്വാസികളെ സാമ്പത്തികമായി ചൂഷണം ചെയ്യുവാൻ വൻ സംഘങ്ങൾ പ്രവർത്തിക്കുന്നതായി റിപ്പോർട്ട്.
ഗ്രൂപ്പ് ഇന്‍വിറ്റേഷന്‍ ലിങ്ക് ഉപയോഗിച്ച് കത്തോലിക്ക ഗ്രൂപ്പുകളില്‍ നുഴഞ്ഞു കയറുന്ന ഇവര്‍, ചില ആളുകളെ ടാര്‍ഗറ്റ് ചെയ്യുകയും അവരെ വ്യക്തിപരമായി ബന്ധപ്പെടുവാന്‍ ശ്രമിക്കുകയും ചെയ്യുന്നതോടെയാണ് തട്ടിപ്പിന് ആരംഭമാകുന്നത്.
പ്രധാനമായും വിദേശത്തു നിന്നുള്ള നമ്പറുകളാണ് ഇവര്‍ ഇതിനായി ഉപയോഗിക്കുന്നത്. സ്വദേശത്ത് നിന്നുള്ള നമ്പറുകളില്‍ നിന്നും തട്ടിപ്പ് നടന്നിട്ടുണ്ട്. ബൈബിള്‍ വചനങ്ങള്‍ അയച്ചും മരിയന്‍ വണക്കം പ്രകടമാക്കിയും ഇവര്‍ ഇരകളുടെ വിശ്വാസം നേടിയെടുക്കുവാനാണ് ആദ്യഘട്ടത്തില്‍ ശ്രമിക്കുന്നത്. സംശയിക്കാന്‍ യാതൊരു സൂചനയും നല്‍കാത്ത വിധത്തില്‍ തന്ത്രപരമായ വിധത്തിലാണ് ഇരകളെ ഇവര്‍ പതിയെ സ്വന്തമാക്കുന്നത്.
വിശ്വാസം നേടിയെടുത്താല്‍ ”ഞങ്ങള്‍ക്ക് ഒരു പ്രാര്‍ത്ഥനാഗ്രൂപ്പ് ഉണ്ട്, അതിലേക്കു ചേര്‍ക്കട്ടെ” എന്ന രീതിയില്‍ സന്ദേശങ്ങള്‍ കൈമാറുന്നു. ഇതിനോട് അനുകൂലമായ സന്ദേശം ലഭിക്കുന്നതോടെ ലോബിക്ക് കാര്യങ്ങള്‍ എളുപ്പമായി തീരുകയാണ്.
അനുദിനം പ്രാര്‍ത്ഥനയും വചനവുമായി ഗ്രൂപ്പിലൂടെ ഇരകളായവരെ പ്രചോദിപ്പിച്ചുകൊണ്ട് ഇവര്‍ മുന്നോട്ടു പോകുന്നു. ഇതിന് ശേഷമാണ് തട്ടിപ്പിന്റെ പ്രധാന ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്. തങ്ങള്‍ നാട്ടില്‍ എത്തുന്നുണ്ടെന്നും ഒരുമിച്ച് ധ്യാനം കൂടാമെന്നും പറയുന്നു. അംഗങ്ങളെ വ്യക്തിപരമായി കൂടുതല്‍ സ്വാധീനിക്കുവാനുള്ള ശ്രമം ഇതിനിടയില്‍ നടക്കുന്നുണ്ട്. ഇതിന് സമ്മതം മൂളുന്നവരെ തന്ത്രപരമായി അവരുടെ കേന്ദ്രങ്ങളില്‍ എത്തിക്കുകയാണ് സാധാരണ ചെയ്യുന്നത്.
ഇത്തരത്തില്‍ ഈ അടുത്തിടെ മൂരിയാടുള്ള കുപ്രസിദ്ധമായ കേന്ദ്രത്തില്‍ ചിലരെ എത്തിച്ചതിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ഇതില്‍പ്പെട്ടു പോയവര്‍ക്ക് കടുത്ത സാമ്പത്തികനഷ്ടവും മാനഹാനിയും സംഭവിച്ചതായും വെളിപ്പെടുത്തലുണ്ട്.
ഏറെ നാൾ വളരെ നല്ല രീതിയിൽ ആളുകളോട് ഇടപെട്ട് അവരുടെ വിശ്വാസം പിടിച്ചുപറ്റിയ ശേഷം തന്ത്രപരമായി അവരെ സാമ്പത്തിക തട്ടിപ്പിന് ഇരയാക്കിയ നിരവധി സംഭവങ്ങളും ഉണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?
1-നിങ്ങൾക്ക് അപരിചിതരായ ആരെങ്കിലും ‘വ്യക്തിപരമായി’ നിങ്ങളെ ബന്ധപ്പെടുകയോ വിളിക്കുകയോ വിശ്വാസ സംബന്ധമായ (മറ്റ് എന്ത് കാര്യമായാലും) കാര്യങ്ങള്‍ പങ്കുവെയ്ക്കുകയോ ചെയ്താല്‍ അതീവ ജാഗ്രത പുലര്‍ത്തുക.
2-താങ്കളെ മറ്റൊരു ഗ്രൂപ്പില്‍ ആഡ് ചെയ്യട്ടെ എന്ന രീതിയില്‍ അപരിചിത നമ്പറില്‍ നിന്ന് വ്യക്തിപരമായി സന്ദേശങ്ങള്‍ ലഭിച്ചാല്‍ (അതൊരു പ്രാർത്ഥനാഗ്രൂപ്പ് ആയാൽ പോലും) അത് അവഗണിക്കുക.
3-സന്ദേശങ്ങള്‍/ ഫോണ്‍ വിളികള്‍ തുടരുകയാണെങ്കില്‍ നമ്പര്‍ ബ്ളോക്ക് ചെയ്യുക.
4-ഇത്തരം സന്ദേശം/ ഫോണ്‍ വിളികള്‍ ലഭിക്കുകയാണെങ്കില്‍ ഉടന്‍ തന്നെ അഡ്മിന്മാരെ വിവരമറിയിക്കുക.
വൈദികരുടെയും കന്യാസ്ത്രീകളുടെയും ഫോട്ടോകളും തട്ടിപ്പിന് ഉപയോഗിക്കുന്നുണ്ട്. ഈ അടുത്ത കാലത്ത് എന്റെ തന്നെ ഫോട്ടോകൾ ഉപയോഗിച്ച് മറ്റൊരു പേരിൽ വൈദികനെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു വ്യക്തി നിരവധി പേരെ കബളിപ്പിക്കാൻ ശ്രമിച്ചിരുന്നു. അനുദിനം ക്രിസ്തീയ ചിന്തകൾ പങ്കുവച്ചും ആളുകളുടെ വിശ്വാസപരമായ ചോദ്യങ്ങൾക്ക് മറുപടി നൽകിയും അയാൾ എല്ലാവരുടെയും വിശ്വാസം പിടിച്ചുപറ്റി.
ആർക്കും സംശയം തോന്നാത്ത രീതിയിൽ ആളുകളെ അത്ര വിദഗ്ദമായി വിശ്വസിപ്പിക്കാൻ അയാൾക്ക് കഴിഞ്ഞു. കാര്യങ്ങൾ കൈവിട്ടുപോകും മുൻപേ എന്റെ ഫേസ്ബുക്ക് പ്രൊഫൈൽ കണ്ട് സംശയം തോന്നിയ ചിലർ എന്നെ കോണ്ടാക്ട് ചെയ്ത് വിവരം അറിയിച്ചു. ഉടൻ തന്നെ കേരള പോലീസിന്റെ സൈബർ സെല്ലിൽ പരാതി നൽകിയതിനെത്തുടർന്ന് തട്ടിപ്പുകാർ ഇതിൽ നിന്നും പിന്മാറി.
എങ്കിലും ചിലരെങ്കിലും ഈ ആളെ വിശ്വസിച്ച് സാമ്പത്തികമായി പറ്റിക്കപ്പെട്ടു എന്ന വാർത്ത എനിക്കും ഏറെ വിഷമം ഉണ്ടാക്കിയ ഒന്നാണ്. ശ്രദ്ധിക്കുക… നമ്മുടെ അശ്രദ്ധയും മറ്റുള്ളവരിലുള്ള അമിതവിശ്വാസവും അവർക്ക് മുതലെടുപ്പിന് വഴിതെളിക്കാതിരിക്കാൻ പരിശ്രമിക്കുക…
വേറെ ചിലർ, കൃപാസനത്തിൽ നിന്ന് അച്ചനാണ് വിളിക്കുന്നത്, കൗൻസെല്ലിങ് ആണ് എന്ന് പറഞ്ഞു തുടങ്ങി, പിന്നീട് മോശമായ സംസാരത്തിലേക്ക് പോകുന്നു എന്നും കുറെ ആളുകൾ അറിയിക്കുകയുണ്ടായി. ഇത്തരം സന്ദേശം / ഫോണ്‍ വിളികള്‍ ലഭിക്കുകയാണെങ്കില്‍ അതീവ ജാഗ്രത പുലര്‍ത്തുക.
സ്നേഹത്തോടെ,
സനോജച്ചൻ
(ഫാ. സനോജ് മുണ്ടപ്ലാക്കൽ, പാലക്കാട് രൂപത)